പൊന്മുടിയില്‍ കെ.എസ്.ഇ.ബി പാട്ടത്തിന് നല്‍കിയ ഭൂമിയിലെ സര്‍വേ തടഞ്ഞ് ബാങ്ക് അധികൃതര്‍

ഇടുക്കി പൊന്മുടിയില്‍ കെ.എസ്.ഇ.ബി പാട്ടത്തിന് നല്‍കിയ പുറമ്പോക്ക് ഭൂമിയില്‍ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതര്‍ തടഞ്ഞു. കെ.എസ്.ഇ.ബി ഇദ്യോഗസ്ഥര്‍ ഇല്ലാതെ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. ബാങ്ക് പ്രസിഡന്റ് വി.എം കുഞ്ഞുമോന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. സര്‍വേ നടത്താന്‍ കഴിയാതെ സംഘം തിരിച്ചുപോയി.

ഹൈഡല്‍ ടൂറിസത്തിനായി പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കര്‍ ഭൂമിയാണ് രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയത്. ഈ ഭൂമി രണ്ട് സര്‍വേ നമ്പരുകളിലായി കെ.എസ്.ഇ.ബി യുടെ കൈവശമാണ്. ഈ ഭൂമി പുറമ്പോക്കാണെന്ന് കാണിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍വേ രേഖകള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സര്‍വേ നടത്താന്‍ വകുപ്പിനോട് പറഞ്ഞത്.

Read more

നടപടികള്‍ പാലിക്കാതെയാണ് കെ.എസ്.ഇ.ബി ഭൂമികള്‍ കൈമാറിയിരിക്കുന്നത്. ജില്ലയില്‍ മൂന്നാര്‍, പൊന്മുടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി, ചെങ്കുളം തുടങ്ങി പത്ത് സ്ഥലങ്ങളിലാണ് ഭൂമി പാട്ടത്തില്‍ നല്‍കിയത്. സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും അനുമതി ഇല്ലാതെയാണ് കൂടുതല്‍ കൈമാറ്റവും നടന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പദ്ധതി നടത്തുന്നത് കെ.എസ്.ഇ.ബി തടഞ്ഞിട്ടുണ്ട്.