'ബാലഗോകുലം, ആര്‍എസ്എസ് പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ല', വിവാദത്തില്‍ വിശദീകരണവുമായി കോഴിക്കോട് മേയര്‍

കോഴിക്കോട്ട് ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മേയര്‍ ബീനാ ഫിലിപ്പ്. അമ്മമാരുടെ കൂട്ടായ്മയിലാണ് താന്‍ പങ്കെടുത്തതെന്നാണ് പരിപാടിയില്‍ പങ്കെടുത്തതും അതില്‍ നടത്തിയ പരാമര്‍ശവും വിവാദമായതോടെ മേയര്‍ പ്രതികരിച്ചത്.

പരിപാടിക്ക് പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയര്‍, ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.

ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതും പരിപാടിയില്‍ നടത്തിയ പരാമര്‍ശവുമാണ് വിവാദമായത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സിപിഎം മേയറുടെ പരാമര്‍ശം.

്ര്രശീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധം തീര്‍ക്കുമ്പോഴാണ് സിപിഎം മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമര്‍ശവും വിവാദത്തിലായത്.