കാറോടിച്ചത് ബാലഭാസ്‌കര്‍, അലക്ഷ്യമായ ഡ്രൈവിംഗ് അപകട കാരണം; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടായ കാറപകടത്തില്‍ വണ്ടിയോടിച്ചത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍. അപകടസമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ കോടതിയെ സമീപിച്ചു.

ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയത്. ചികിത്സാചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്‍ജുന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അര്‍ജുന്‍ എതിര്‍കക്ഷിയാക്കിയിട്ടുള്ളത്.

എന്നാല്‍ അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാഫലം. ബാലഭാസ്‌കര്‍ പിന്‍സിറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അര്‍ജുനാണ് കാറോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും.

Read more

വാഹനം ഓടിച്ചത് സംബന്ധിച്ച അര്‍ജുന്റെ വാദം കേസിലെ നിര്‍ണായക വഴിത്തിരിവാണ്. അതേസമയം അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമം ഇതിന്റെ പിന്നിലുണ്ടെന്നും മറുഭാഗം വാദിക്കുന്നു.