തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ യുവ അഭിഭാഷകയെ മര്‍ദ്ദിച്ച പ്രതി ബെയ്ലിന്‍ ദാസ് പിടിയില്‍. യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ ബെയ്ലിന്‍ ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുമ്പ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്‌ലിന്‍ ദാസ് പൊലീസിന്റെ പിടിയിലായത്. പരാതി ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇയാളെ തുമ്പ സ്റ്റേഷനില്‍ ആണ് ആദ്യം കൊണ്ടുപോയത്. ഇവിടെ നിന്ന് ഇയാളെ ചോദ്യംചെയ്യലിനായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.

യുവ അഭിഭാഷിക പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബെയ്ലിന്‍ ദാസിന്റെ ഭാര്യയോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

Read more

ബെയ്‌ലിന്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ പൊലീസ് നിരന്തരം പരിശോധന നടത്തിയിരുന്നു. പ്രതി സംസ്ഥാനം വിട്ട് പോകാതിരിക്കാന്‍ സംസ്ഥാന വ്യാപകമായി അലര്‍ട്ട് നല്‍കിയിരുന്നു.