ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മദ്യപിച്ച് വണ്ടിയോടിച്ച ശ്രീറാം വെങ്കിട്ടരാമന്റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത്  നാളത്തേക്ക്  മാറ്റിവെച്ചു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് വഞ്ചിയൂര്‍ കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

അതേസമയം, ശ്രീറാമിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രതി മദ്യപിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വിശദീകരിക്കുന്നു.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്നും വലതുകൈക്ക് പരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരണയെ തുടര്‍ന്നുണ്ടായതാണെന്നും മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ശ്രീറാമിനെ കസ്റ്റഡിയില്‍ വിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചു കോടതി ശ്രീറാമിനായി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

കസ്റ്റഡി അപേക്ഷയില്‍ തീരുമാനമായതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു. രക്തം, മുടി, ഫിംഗര്‍ പ്രിന്റ് എന്നിവയുടെ രാസപരിശോധന ആവശ്യമാണെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം, മെഡിക്കല്‍ കോളജിലെ സെല്‍ വാര്‍ഡില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ സര്‍ജറി ഐ.സി.യുവിലേക്ക് മാറ്റി. സര്‍ജറി ഐ.സി.യുവിലേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമല്ല. ശ്രീറാമിന് ആന്തരിക രക്തസ്രാവവും ഛര്‍ദിയും ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നുമുള്ളതിനാലാണ് നടപടിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്നലെ രാത്രി 9.30 ഓടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ജയില്‍ വാര്‍ഡില്‍ എത്തിച്ചത്. എന്നാല്‍ രാത്രി 11 മണിയോടെ തന്നെ ഇദ്ദേഹത്തെ സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഇതിനെ കുറിച്ച് ഡോക്ടര്‍മാരോ അധികൃതരോ പ്രതികരിക്കാനും തയ്യാറായില്ല.

ഇന്നലെ വൈകിട്ടോടെ ആശുപത്രിയിലെത്തിയ മ്യൂസിയം പൊലീസ് ആശുപത്രി ആംബുലന്‍സില്‍ ശ്രീറാമിനെ പൂജപ്പുര സബ് ജയിലിലെത്തിച്ചിരുന്നു. അവിടെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമാണ് മെഡിക്കല്‍ കോളേജാശുപത്രിയിലെ സെല്ലിലേക്ക് കൊണ്ടുപോയത്.