ഇ-ബുള്‍ ജെറ്റിന് തിരിച്ചടി; 'നെപ്പോളിയനെ' വിട്ടുകിട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ചട്ടലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു.

രൂപമാറ്റം വരുത്തിയ ‘നെപ്പോളിയന്‍’ എന്ന വാന്‍ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പഴയപടിയാക്കണമെന്നും എംവിഡി സര്‍ട്ടിഫിക്കറ്റ് തരും വരെ വാഹനം റോഡില്‍ ഇറക്കന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയന്‍ എന്ന വാനും. കണ്ണൂര്‍ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും റാംബോ എന്ന വളര്‍ത്തുനായക്കൊപ്പം ഇന്ത്യ മുഴുവന്‍ ഈ വാനില്‍ സഞ്ചരിച്ചിരുന്നു.

എന്നാല്‍ നിറവും രൂപവും മാറ്റിയ ഇവരുടെ നെപ്പോളിയന്‍ എന്ന വാന്‍ ആര്‍ടിഒയുടെ കണ്ണില്‍പ്പെട്ടതോടെ കളി മാറി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ വാന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.