ദിലീപിന് തിരിച്ചടി; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. സാക്ഷി വിസ്താരവുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷനോട് കോടതി നിര്‍ദേശം നല്‍കി. മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

വിചാരണയ്ക്ക് സമയം നീട്ടുന്നതില്‍ അടുത്തമാസം 24ന് തീരുമാനമെടുക്കും. സാക്ഷിവിസ്താരത്തിന് 30 പ്രവൃത്തിദിനം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സാക്ഷിവിസ്താരത്തിന്റെ പുരോഗതി വിലയിരുത്തിയാകും തീരുമാനമെന്നും കോടതി.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷന്‍ വിചാരണ കോടതിയിലെത്തിയത്.

എന്നാല്‍ വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണിതെന്നായിരുന്നു ദിലീപിന്റെ ആരോപണം.