കമന്റ് തുണയായി; നവജാതശിശുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം

ഹൃദയ വാല്‍വിന്റെ തകരാറിനെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച നവജാതശിശുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് യുവാവ് ആരോഗ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിനടിയില്‍ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ  സൗജന്യമായി നടത്താന്‍ കഴിയുമെന്ന് മന്ത്രി കെ. കെ ശൈലജ മറുപടി നല്‍കിയിരുന്നു.

തുടര്‍ന്ന് ആംബുലന്‍സില്‍ കുഞ്ഞിനെ കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു. കുഞ്ഞിന് ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാല്‍വ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനാല്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവാണ്. ഇതിനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില രണ്ടു ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ വേണോ എന്ന് തീരുമാനിക്കുക.

രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചു കൊണ്ടുള്ള കെ. കെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ജിയാസ് മടശേരി എന്ന യുവാവാണ് സഹായം അഭ്യര്‍ത്ഥിച്ചത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതു മൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്.

കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. ഇവര്‍ പെരിന്തല്‍മണ്ണ കിംസ് അല്‍ ഷിഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.