കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവം; സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. കുഞ്ഞിനെ കാണാതായ സമയത്ത് സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ജീവനക്കാരിയുടെ ഭാഗത്ത് നിന്ന് ജാഗ്രത കുറവ് ഉണ്ടായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തെ കുറിച്ച് അന്വേഷണ സമിതികള്‍ ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതികളാണ് സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിച്ചത്. ആശുപതിരുയുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ച ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് സമിതികള്‍ കണ്ടെത്തിയിരിക്കുന്നത്. നേഴ്‌സിന്‍രെ വേഷത്തില്‍ എത്തിയായിരുന്നു നീതു കുഞ്ഞിനെ തട്ടികൊണ്ട് പോയത്. ഇതേ തുടര്‍ന്ന് ആശുപത്രിയുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ച ഉണ്ടായി എന്ന ആരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

കേസില്‍ അറസ്റ്റിലായ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കോട്ടയത്തെ വനിതാ ജയിലിലേക്കാണ് മാറ്റിയത്. 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കുല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നീതുവിന് എതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. നഴ്സിന്റെ വേഷം വാങ്ങിയ സമീപത്തെ കടകയിലും താമസിച്ചിരുന്ന ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിവാഹ വാഗ്ദാനം നല്‍കി ഇബ്രാഹിം പണം തട്ടിയെന്ന് നീതു ആരോപിച്ചിരുന്നു. ഇബ്രാഹിമിനെതിരെ വഞ്ചനാക്കുറ്റം, ഗാര്‍ഹിക പീഡനം, ബാലപീഡന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 30 ലക്ഷം രൂപ പണവും സ്വര്‍ണ്ണവും ഇയാള്‍ വാങ്ങിച്ചിട്ടുണ്ടെന്ന് നീതു പൊലീസിന് മൊഴി നല്‍കിയിരുന്നു. നീതുവിന്റെ ഏഴ് വയസ്സുള്ള മകനേയും ഇയാള്‍ ഉപദ്രവിച്ചിരുന്നു. ഇബ്രാഹിം ലഹരിക്കും അടിമയാണ്. അതേസമയം കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.