ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്തു, ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. അവശ നിലയിലായ ബാബുവിനെ മലയുടെ മുകളില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഞ്ചിക്കോട്ടെ ബെമല്‍ ഗ്രൗണ്ടില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ബാബു വെള്ളം കുടിച്ചതിന് ശേഷം രക്തം ചര്‍ദ്ദിച്ചതായും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നും സേനാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ എല്ലാ വിധ ചികിത്സ സജജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം നില തൃപ്തികരമാണെന്നാണ് അറിയുന്നത്.

45 മണിക്കൂറോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നത്. കരസേനയും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാവിലെ 9.30 ഓടെ ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമാണ് റോപ്പ് ഉപയോഗിച്ച് മലമുകളിലേക്ക് എത്തിച്ചത്. 40 മിനിറ്റോളം എടുത്താണ് മുകളിലെത്തിയത്. ഇതിന് പിന്നാലെ ബാബു രക്ഷാപ്രവര്‍ത്തകര്‍ക്കും, സൈന്യത്തിനും നന്ദി അറിയിക്കുന്നതും, ചുംബിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് സ്വദേശിയായ ബാബു കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ബാബു തന്നെയാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.