'ട്രെയിനിംഗ് കിട്ടിയാല്‍ എവറസ്റ്റ് കയറാനും പോകും'; വീട്ടില്‍ തിരിച്ചെത്തിയ ശേഷം ബാബു

പാലക്കാട് മലമ്പുഴ ചേറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സൈന്യം രക്ഷിച്ച ബാബു ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തി. രക്ഷപ്പെടുത്തും എന്ന് തന്നെയായിരുന്നു പ്രതിക്ഷയെന്നും യാത്രകള്‍ വളരെ ഇഷ്ടമാണെന്നും, ട്രെയിനിംഗ് കിട്ടിയാല്‍ എവറസ്റ്റ് കയറാനും പോകുമെന്നും ബാബു പറഞ്ഞു.

കൂട്ടുകാരോടൊപ്പം മല കയറാന്‍ പോയതാണ്. അവര്‍ പകുതി വഴിയില്‍ തിരിച്ച് താഴേക്ക് ഇറങ്ങിയെങ്കിലും, താന്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി താഴേക്ക് വീണുവെന്ന് ബാബു പറഞ്ഞു. പിന്നീട് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. കൂട്ടുകാര്‍ എല്ലാവരേയും വിളിച്ച് കൊണ്ടുവരാമെന്ന് പറഞ്ഞു.

മലയിടുക്കില്‍ കുടുങ്ങിയിരുന്ന സമയം പേടി തോന്നിയിരുന്നില്ലെന്ന് ബാബു പറഞ്ഞു. ഇതിനിടയില്‍ സ്വയം താഴേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. രാത്രിയില്‍ ഗുഹയില്‍ ശക്തമായ തണുപ്പായിരുന്നു. താഴെ നടക്കുന്നത് എല്ലാം കാണാമായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ അവര്‍ക്ക് മറുപടി നല്‍കിയിരുന്നു. ഫയര്‍ ഫോഴ്‌സ് വന്ന് പെട്ടെന്ന് രക്ഷപ്പെടുത്താന്‍ സാധിച്ചാല്‍ രക്ഷപ്പെടാം അല്ലെങ്കില്‍ താഴോട്ട് ഇറങ്ങിവന്ന് രക്ഷപ്പെടാം എന്നാണ് വിചാരിച്ചിരുന്നത്. മുകളിലേക്ക് കയറാന്‍ കഴിയില്ല. താഴേക്ക് വീണതല്ലെന്നും തണുപ്പില്‍ ഇരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വയം ഇറങ്ങിയതാണെന്നും ബാബു പറഞ്ഞു.

എന്നാല്‍ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങള്‍ക്കിറങ്ങരുതെന്നും സൈന്യത്തോടും ആശുപത്രി അധികൃതരോടും കടപ്പാടെന്നും ബാബുവിന്റെ മാതാവ് പ്രതികരിച്ചു.