തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണം: ഡിജിപി

തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാല്‍ പട്ടികളെ കൂട്ടത്തോടെ നാട്ടുകാര്‍ കൊല്ലുന്നുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഓരോ എസ്എച്ച്ഒ മാരും റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി. പൊതുജനം നിയമം കൈയിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിഷയം പരിഗണിക്കുക.

തെരുവുനായക്കളുടെ ആക്രമണത്തില്‍ നിന്ന് പൗരന്‍മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് കോടതിയെ അറിയിക്കണം.