'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'; ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി വിദേശകാര്യമന്ത്രാലയം

ഇറാനിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ആരംഭിച്ച ഭരണകൂടവിരുദ്ധ പ്രക്ഷോഭം മൂന്നാം ആഴ്ചയിലെത്തിയിരിക്കുകയാണ്.

2022ന് ശേഷം ഇറാൻ വീണ്ടും വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളുമാണ് പ്രകോപനത്തിന് മുഖ്യ കാരണം. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളികളുയർന്നു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടതോടെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സർക്കാർ ഐക്യത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ടെഹ്‌റാന്റെ ‘ശത്രുക്കൾ’ ആണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ശത്രുക്കൾ നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചാൽ നേരിടുമെന്ന് ആയത്തുള്ള അലി ഖമനേയിയിയും ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. അതിനിടെ ഇറാറിലെ പൗരോഹിത്യ ഭരണം അവസാനിപ്പിക്കാനുള്ള തുറന്ന ആഹ്വാനങ്ങളും പ്രതിഷേധത്തിൽ ഉയർന്നു. എന്നാൽ പല ദിവസങ്ങളിലും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിഷേധങ്ങളുടെ വ്യാപ്തിയും സംഘർഷവും സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമല്ല.

Read more