ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം, ദൃശ്യങ്ങള്‍ പുറത്ത്; പ്രതിരോധിച്ചതെന്ന് വിശദീകരണവുമായി പൊലീസ്

കൊല്ലത്ത് ഓട്ടോ ഡ്രൈവറായ യുവാവിന് പൊലീസിൻറെ മർദ്ദനം. സെപ്റ്റംബര്‍ മൂന്നിന് രാത്രിയിലാണ് കൊല്ലം ചിന്നക്കട സ്വദേശിയായ നിധീഷിന് പൊലീസ് മര്‍ദ്ദനമേറ്റത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. സംഭവത്തിൽ  അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ്പിയെ ചുമതലപ്പെടുത്തി. യുവാവ് അക്രമിച്ചുവെന്നാണ് പൊലീസിൻറെ വാദം.

ചിന്നക്കട കുമാര്‍ തിയേറ്ററിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴായിരുന്നു മര്‍ദ്ദനം. ലാത്തി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ നിധീഷിന്റ കൈയ്ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു.എന്നാല്‍ നിധീഷ് മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

പരിക്കേറ്റതിന്റെ കാരണം മര്‍ദ്ദനമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ പൊലീസ് നല്‍കിയില്ലെന്നും നിധീഷ് പറയുന്നു. മകനെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് നിധീഷ് അവശനായി സ്റ്റേഷനില്‍ ഉള്ളത് കണ്ടത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ അസി. കമ്മീഷണറെ ചുമതലപ്പെടുത്തി. ജന്മനാ വിയര്‍പ്പു ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കാത്ത രോഗം അലട്ടുന്ന വ്യക്തിയാണ് നിതീഷ്.