എഴുത്തുകാര്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ല; അവര്‍ക്കും രാഷ്ട്രീയ ചായ്‌വുണ്ടാകാമെന്ന് സതീശന് മറുപടിയുമായി സച്ചിദാനന്ദന്‍

എഴുത്തുകാര്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കവി സച്ചിദാന്ദന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എഴുത്തുകാര്‍ക്കും രാഷ്ട്രീയ ചായ്‌വുണ്ടാകാം. അതുകൊണ്ടാകും അവര്‍ പ്രതികരിക്കാത്തത്. എഴുത്തുകാരെ അവരുടെ കാര്യങ്ങള്‍ക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങളോട് പ്രതികരിക്കും. താന്‍ ാെരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ടെന്നും സാഹിത്യ അക്കാദമി ചെയര്‍മാന്‍ കൂടിയായ സച്ചിദാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെനതിരെ സാംസ്‌കാരിക നായകരോ എഴുത്തുകാരോ പ്രതികരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം.

പൊലീസ് അതിക്രമങ്ങളെ അപലപിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൊലീസ് പൂര്‍ണമായും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ എല്ലാക്കാലങ്ങളിലും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നു. യുഎപിഎ ,അനാവശ്യ അറസ്റ്റുകള്‍ എന്നിവ ശരിയല്ല. കറുത്ത മാസ്‌ക്, വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതോ പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയാണ് ഈ സംഭവങ്ങള്‍ക്ക് കാരണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.