പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ സിം ഒളിപ്പിച്ച് നല്‍കാന്‍ ശ്രമം

മതഗ്രന്ധത്തില്‍ സിം ഒളിപ്പിച്ച് നല്‍കാന്‍ ശ്രമം. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനുദ്ദീന് വേണ്ടിയാണ് ജയിലിലേക്ക് സിം കടത്താന്‍ ശ്രമം നടന്നത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് സിം കടത്താന്‍ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിലായി. ടി.എസ് സൈനുദ്ദീന് വേണ്ടിയാണ് സിം എത്തിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന എന്‍ഐഎ റെയ്ഡിലാണ് സൈനുദ്ദീന്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്നു സൈനുദ്ദീന്‍.

സെനുദ്ദീനെ കൂടാതെ ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീന്‍, കോഴിക്കോട് സ്വദേശി പി. കോയ, ദേശീയ വൈസ് പ്രസിഡണ്ട് കളമശേരി സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ കളമശ്ശേരി എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേര്‍ക്കല്‍, രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനശേഖരണം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കി നടന്ന റെയ്ഡില്‍ ആയിരുന്നു അറസ്റ്റ്.