ഉമ്മിനിയില്‍ പുലിയെ പിടിക്കാനുള്ള ശ്രമം വിഫലം, രണ്ടാമത്തെ കുഞ്ഞിനെ എടുക്കാന്‍ അമ്മപ്പുലി എത്തിയില്ല

പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളില്‍ ഒന്നിനെ അമ്മപ്പുലി വന്ന് കൊണ്ടു പോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനെ തേടി അമ്മപ്പുലി എത്തിയില്ല. പുലി വരുമ്പോള്‍ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ച് കാത്തിരുന്നെങ്കിലും വിഫലമായി. കഴിഞ്ഞ ദിവസമാണ് കൂടിനകത്ത് വെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളില്‍ ഒന്നിനെ അമ്മപ്പുലി വന്ന് കൊണ്ട് പോയത്. ഇതോടെയാണ് രണ്ടാമത്തെ കുഞ്ഞിനേയും കൂട്ടില്‍ വെച്ചത്. ഇന്ന് പുലര്‍ച്ചെ വരെ അമ്മപ്പുലി എത്താതായതോടെ അഞ്ചരയോടെ അധികൃതര്‍ എത്തി കുഞ്ഞിനെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

കൂട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറ ഡിഎഫ്ഒ എത്തി പരിശോധിക്കും. പുലിയെ പിടികൂടാന്‍ വനംവകുപ്പ് തിങ്കളാഴ്ച സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങാതെയാണ് പുലി വന്ന് ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് പോയത്. ഒരു മണിക്കൂര്‍ തികയും മുമ്പേ പുലി എത്തിയിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ തേടി അമ്മപ്പുലി എത്തുമെന്ന് ആയിരുന്നു പ്രതീക്ഷിച്ചത്. ചൊവ്വാഴ്ച രാത്രി രണ്ടാമത്തെ കുഞ്ഞിനെ കൂട്ടില്‍ വെച്ചിരുന്നു. എന്നാല്‍ പുലി എത്തിയല്ല.കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണപ്പെട്ട പുലിയെ ഇത് വരെ പിടികൂടാന്‍ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് 15 ദിവസം മാത്രം പ്രായമുള്ള പുലിക്കുട്ടികളെയാണ് കണ്ടെത്തിയത്. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടാണ് ഇത്. ഈ വീട് പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നന്‍ എന്ന നാട്ടുകാരന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തള്ളപ്പുലിയെ കണ്ടെത്താനായി പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി. എന്നാല്‍ ഫലം ഉണ്ടായില്ല.

രണ്ട് ദിവസം കൂടി സമാന രീതിയില്‍ പുലിയെ പിടികൂടാന്‍ ശ്രമിക്കും. അമ്മയേയും കുഞ്ഞുങ്ങളേയും പിടികൂടി കാട്ടിലേക്ക് തിരികെ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.