കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നു: സി.പി.എം

പ്രൊഫഷണല്‍ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് സി.പി.എം. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ശക്തമാണ്. താലിബാനെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നത് ഗൗരവതരമാണ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ബിജെപിയും സംഘപരിവാറും ശക്തി നേടുന്നത് തടയണമെന്നും സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പില്‍ പറയുന്നു.

ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ചാണ് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. സെപ്റ്റംബര്‍ 10നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നല്‍കിയത്.

സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലിം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും തീവ്രവാദ ചിന്തയുള്ളവര്‍ വർദ്ധിക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗത്തെ മുസ്ലിം വിഭാഗത്തിനെതിരെ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇതിനെതിരെ വിദ്യാർത്ഥി യുവജന സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും സി.പി.എം ആവശ്യപ്പെടുന്നു. അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന യോഗത്തില്‍ ചര്‍ച്ചയാവും.