നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശിച്ച കേന്ദ്രമന്ത്രി ഭുപേന്ദർ യാദവിന്റെ അവകാശവാദം അർദ്ധസത്യമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിനെതിരെ മലയോര ജനതയെ തിരിച്ച് വിടാനുള്ള രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അനന്തുവെന്ന കുട്ടി മരിച്ചത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലമാണെനന്നായിരുന്നു കേന്ദ്ര മന്ത്രി ഭുപേന്ദർ യാദവ് പറഞ്ഞത്.
കേന്ദ്രമന്ത്രിയുടെ അവകാശവാദങ്ങൾ അർദ്ധസത്യമാണെന്നും മലയോര കർഷകരുടെ ഉത്കണ്ഠയോട് നീതി പുലർത്താത്ത നിലപാടാണിതെന്നും ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനകൾ വസ്തുതകളെ മറച്ച് വെക്കുന്നതാണ്. കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിൻ്റെ ദുരന്തമാണ് മലയോര മേഖലയിലെ ജനത അനുഭവിക്കുന്നത്. കൊല്ലാനുള്ള ഉത്തരവ് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട് എന്നത് ശരിയാണ്. എന്നാൽ അതിന് നിബന്ധനകളുണ്ടെന്നും മന്ത്രി പറഞ്ഞു.
മറ്റൊരു വഴിയുമില്ല എന്ന ഘട്ടത്തിൽ മാത്രമേ വെടി വെക്കാൻ ഉത്തരവിടാനാകൂ. കടുവയും പുലിയും പുറത്തിറങ്ങിയാൽ പ്രാദേശിക തലത്തിൽ ആറംഗ സമിതി രൂപീകരിക്കണം. അതിന് വന്യജീവി കമ്മറ്റിയുണ്ടാക്കുന്നത് വരെ കാത്തിരിക്കനാകുമോ? അപഹാസ്യമായ ഉപാധികളാണ് ഉള്ളത്. സംസ്ഥാനത്തിൻ്റെ ആവശ്യത്തോട് നീതി പുലർത്തുന്ന നിലപാടല്ല കേന്ദ്ര മന്ത്രിയുടേതെന്നും മന്ത്രി പറഞ്ഞു.
നിയമത്തിൽ കാലോചിതമായ മാറ്റം വേണം. ഒന്നിലധികം തവണ കേന്ദ്രമന്ത്രിയോട് ഈ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന സർക്കാരിനെതിരെ മലയോര ജനതയെ തിരിച്ച് വിടാനുള്ള രാഷ്ട്രീയ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നു. നിലമ്പൂർ ഡിവിഷനിൽ മാത്രം കഴിഞ്ഞ മാസം 42 പന്നികളെ വെടിവെച്ച് കൊന്നു. പഞ്ചായത്തുകൾ അധികാരം വിനിയോഗിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു. കോന്നിയിൽ 2018 ന് ശേഷം ഒരു മനുഷ്യനും കൊല്ലപ്പെട്ടിട്ടില്ല. എന്നിട്ട് അവിടെ വലിയ പ്രതിഷേധം നടന്നു എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുള്ളതാണെന്ന് കേന്ദ്രമന്ത്രി ഭുപേന്ദർ യാദവ് വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മലപ്പുറത്ത് തന്നെ ഇതേപോലെ നിരവധി ആളുകൾ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരിൻ്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും അനാസ്ഥയാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.