മുഖ്യമന്ത്രിയുടെ പേരില്‍ വാട്‌സ്ആപ്പിലൂടെ പണം തട്ടാന്‍ ശ്രമം; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. പണം ആവശ്യപ്പെട്ടവര്‍ നല്‍കിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഉത്തരേന്ത്യന്‍ സംഘമാണെന്ന് സംശയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനോട് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി നല്‍കി. അന്വേഷണത്തില്‍ കോയമ്പത്തൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി.

സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് വാടസ്ആപ്പ് അധികൃതരെ സമീപിച്ചിരിക്കുകയാണ് പൊലീസ്. മുമ്പ് സ്പീക്കര്‍ എം ബി രാജേഷിന്റെ പേരിലും, ഡിജിപി അനില്‍ കാന്തിന്റെ പേരിലും സമാനമായ രീതിയില്‍ തട്ടിപ്പുകള്‍ നടന്നിരുന്നു.