വര്‍ഗീയലഹളയ്ക്ക് ശ്രമം, ബി.ജെ.പിയും എസ്.ഡി.പി.ഐയും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന് സി.പി.എം

കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കാന്‍ എസ്ഡിപിഐയും ബിജെപിയും തയ്യാറാകണമെന്ന് സിപിഎം. എല്‍ഡിഎഫ് ഭരണത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ് കേരളം. അത് ഇല്ലാതാക്കാനാണ് രണ്ട് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത്. നാട്ടില്‍ വര്‍ഗീയലഹള ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നാട്ടില്‍ കൊലപാതകം നടത്തുന്നവര്‍ തന്നെ എല്‍ഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്താന്‍ രംഗത്ത് വരുന്നത് അതിശയകരമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളത്തെ ചോരക്കളമാക്കാന്‍ വിരുദ്ധ വര്‍ഗീയശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണര്‍വോടെയും ജാഗ്രതയോടെയും രംഗത്തു വരണം. മതവര്‍ഗീയത പരത്തി ജനങ്ങളില്‍ സ്പര്‍ദ്ധയും അകല്‍ച്ചയും ഉണ്ടാക്കി നാട്ടില്‍ വര്‍ഗീയലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു.

ആലപ്പുഴ ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഗീയശക്തികള്‍ മത്സരിച്ച് നടത്തിയ കൊലപാതകങ്ങള്‍ മനുഷ്യത്വത്തേയും സമാധാനജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്. എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറില്‍ കാറിടിച്ചിട്ട് ബിജെപിക്കാര്‍ അരുംകൊല ചെയ്തപ്പോള്‍, ബിജെപി നേതാവിനെ വീടുകയറി എസ്ഡിപിഐക്കാര്‍ നിഷ്ഠൂരമായി കൊല്ലുകയായിരുന്നു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനജീവിതത്തെ തകിടം മറിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് സിപിഎം കുറ്റപ്പെടുത്തി.

അക്രമശക്തികള്‍ക്കെതിരെ കര്‍ശനമായ പൊലീസ് നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ തല്‍ക്ഷണം നീങ്ങിയത് ആശ്വാസകരമാണ്. രണ്ട് കൊലപാതകങ്ങളിലേയും കുറ്റവാളികളേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടാന്‍ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയശക്തികള്‍ക്കും അക്രമകാരികള്‍ക്കുമെതിരായ ഭരണത്തിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ്. സംസ്ഥാനം നിയമവാഴ്ച ഇല്ലാത്ത ഇടമായി മാറിയെന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ പരാമര്‍ശത്തെ സിപിഎം കുറ്റപ്പെടുത്തി. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇവിടെ വ്യക്തമാകുന്നത്. കോണ്‍ഗ്രസിനും ഇതേ സ്വരമാണെന്ന് സിപിഎം വിമര്‍ശിച്ചു.