മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. നാല് പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു.

ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്റ് ഇ. പ്രശാന്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണം. മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും, ഫറോക്ക് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷിന് പരസ്യ താക്കീത് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട. കെപിസിസി നിര്‍ദേശ പ്രകാരമാണ് കമ്മീഷനെ നിയോഗിച്ചത്.

സി.വി. കുഞ്ഞികൃഷ്ണന്‍, ജോണ്‍ പൂതക്കുഴി എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. അന്വേഷണ കമ്മീഷന്‍ ഇരകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് എ.ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ യോഗത്തിന് നേതൃത്വം നല്‍കിയ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ അടക്കം 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്കാണ് ആദ്യം മര്‍ദ്ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി.ആര്‍ രാജേഷ്, കൈരളി ടിവിയിലെ മേഘ മാധവ് എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ച സംഘം വനിതാ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കിയിരുന്നു.