ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്കും ഭർത്താവിനും നേരെ ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ

ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ആക്രമണം. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടിൽ കെ.അജൽ (23), കോഴിക്കോട് ചേവായൂർ നെടുലിൽപറമ്പിൽ അതുൽ (23) എന്നിവരാണ് കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിലായത്. അപമര്യാദയായി പെരുമാറിയത് യുവതി ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം.

ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നത്. തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാർ എക്സ്പ്രസില്‍ വർക്കലയ്ക്ക് പോകുകയായിരുന്നു മാധ്യമ പ്രവർത്തകയും ഭർത്താവും. ട്രെയിൻ ചിറയിൽകീഴ് എത്തിയപ്പോൾ ഭർത്താവ് പ്ലാറ്റ്ഫോമിലേക്കു ഇറങ്ങി. തുടർന്ന് യുവാക്കൾ ബി3 കംപാർട്മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്തെത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി അക്രമം ചെറുക്കുകയും പ്ലാറ്റ്ഫോമിലായിരുന്ന ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. അപമര്യാദയായി പെരുമാറിയത് ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പൊലീസിനെയും യുവാക്കൾ ആക്രമിച്ചു.

ബലപ്രയോഗത്തിലൂടെയാണ് അക്രമികളെ പൊലീസ് കീഴ്‌പ്പെടുത്തിയത്. ട്രെയിൻ കൊല്ലം സ്റ്റേഷനിൽ‌ എത്തിയപ്പോൾ പ്രതികളെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊല്ലം റയിൽവേ പൊലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.