കണ്ണൂരിൽ സിപിഐഎം പാർട്ടി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം; പ്രചരണ ബോര്‍ഡുകൾ നശിപ്പിച്ചു, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ സിപിഐഎം ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. കണ്ണൂരിലെ കുഞ്ഞിമംഗലം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസിന് നേരെ പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസ് ആക്രമിച്ചതിന് പിന്നാലെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് തുടങ്ങി പ്രദേശത്തെ പ്രചരണ ബോര്‍ഡുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.

പാർട്ടി ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും കൊടികളും അക്രമികൾ നശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്‍ മാസ്റ്ററുടെ നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിപ്പിക്കപ്പെട്ടിട്ടുണ്ട്.

സിപിഐഎം നേതാക്കൾ സ്ഥലത്ത് സന്ദർശനം നടത്തി. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ചില ദുഷ്ടശക്തികളുടെ ആസൂത്രിതശ്രമമാണ് അക്രമത്തിന് പിന്നിലെന്നും ഇരുട്ടിന്റെ മറവില്‍ അഴിഞ്ഞാടിയ അക്രമികളെ ഉടന്‍ പിടികൂടാനും ശക്തമായ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.വി രാജേഷ് ആവശ്യപ്പെട്ടു.