'വസ്ത്രം വലിച്ചു കീറാന്‍ ശ്രമം, നിലത്തിട്ട് ചവിട്ടി'; ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മർദ്ദനം, രണ്ടുപേര്‍ അറസ്റ്റില്‍

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി റഫീക്കും റഷീദുമാണ് പിടിയിലായത്.  ഡോക്ടര്‍ മാലു മുരളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മുറിവിന് മരുന്ന് വെയ്ക്കാന്‍ എത്തിയവരാണ് അതിക്രമം നടത്തിയത്. മുറിവിന്റെ കാരണം അന്വേഷിച്ചതില്‍ പ്രകോപിതരായാണ് ഇരുവരും ചേര്‍ന്ന് അക്രമിച്ചതെന്നും ഡോ. മാലു മുരളി പറഞ്ഞു. ചികിത്സയ്‌ക്കെത്തിയ  അക്രമികള്‍ വരി നില്‍ക്കാതെ തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. ആക്രമണ വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

അക്രമികള്‍ കൈപിടിച്ചു തിരിച്ചെന്നും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്. ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ആക്രമിച്ചത് സ്ഥിരം പ്രശ്‌നക്കാരെന്ന് ഡോ മാലു മുരളി പറഞ്ഞു.  അക്രമികളെ രണ്ടുപേരേയും പൊലീസ് അറസ്റ്റു ചെയ്തു. കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീക്ക്   എന്നിവരാണ് അറസ്റ്റിലായത്  അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

ഫോര്‍ട്ട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി വി ശിവന്‍കുട്ടി ഡോക്ടര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.