കൈയിലുള്ളത് ആറ്റംബോംബ്; മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചയ്ക്കുള്ളില്‍ ജയിലിലാക്കുമെന്ന് സാബു എം ജേക്കബ്

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ട്വന്റി-ട്വന്റി പാര്‍ട്ടി നേതാവും കിറ്റക്‌സ് ഉടമയുമായ സാബു എം ജേക്കബ്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഒരാഴ്ചയ്ക്കുള്ളില്‍ ജയിലിലാക്കുമെന്ന് സാബു എം ജേക്കബിന്റെ മുന്നറിയിപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സാബു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ കിഴക്കമ്പലത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സാബു രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കാന്‍ ഉതകുന്ന ആറ്റം ബോംബ് തന്റെ കൈയിലുണ്ടെന്നും സാബു പറഞ്ഞു. അധികാരമോ പദവികളോ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും സാബു കൂട്ടിച്ചേര്‍ത്തു. അതേ സമയം എറണാകുളത്തും ചാലക്കുടിയിലും ട്വന്റി-ട്വന്റി ലോക്‌സഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥിയായി സാബു മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ചാലക്കുടിയില്‍ അഡ്വ ചാര്‍ലി പോളും എറണാകുളത്ത് അഡ്വ ആന്റണി ജൂഡിയും സ്ഥാനാര്‍ത്ഥികളാകും. കേരളത്തിലെ മൂന്ന് മുന്നണികളും സീറ്റ് വാഗ്ദാനം ചെയ്ത് വീട്ടില്‍ കയറി ഇറങ്ങിയിട്ടുണ്ടെന്നും സാബു എം ജേക്കബ് ആരോപിച്ചു.