അതിരപ്പിള്ളി വന്യജീവി ആക്രമണം: സോളാര്‍ ഫെന്‍സിംഗും, ആനമതിലും സ്ഥാപിക്കും, ജാഗ്രതാസമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

തൃശൂര്‍ അതിരപ്പള്ളി മേഖലയിലെ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ഹാങ്ങിങ് സോളാര്‍ ഫെന്‍സിങ്, ട്രഞ്ച്, റെയില്‍ ഫെന്‍സിങ്, ആന മതില്‍ എന്നിവ സ്ഥാപിക്കും. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിലാണ് തീരുമാനം.

പ്രശ്‌ന ബാധിത മേഖലകളില്‍ വനം മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. വനപാലകരുടെ സേവനം കാര്യക്ഷമമാക്കും. വനം വകുപ്പ് ജീവനക്കാരുടെ അംഗ സംഖ്യ കൂട്ടുന്നതടക്കം പരിഗണനയിലുണ്ട്. അപകടകാരികളായ കാട്ടാനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കും. വ്യത്യസ്ത രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം അതിരപ്പിള്ളി കണ്ണംകുഴിയില്‍ വന്യജീവി ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂര്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, കെ. രാജന്‍, ആര്‍. ബിന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

തിങ്കളാഴ്ചയാണ് മാള പുത്തന്‍ചിറ സ്വദേശിനി ആഗ്‌നിമിയ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇതിന് പിന്നാലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചാലക്കുടി അതിരപ്പിള്ളി സംസ്ഥാനപാത ഉപരോധിച്ച് രംഗത്ത് വന്നു. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയോ എന്ന് അന്വേഷിക്കുമെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.