നിയമസഭാ അതിക്രമക്കേസിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച് പ്രതിപക്ഷം

നിയമസസഭാ അതിക്രമക്കേസിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ നിയമസഭയിൽ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്നും സഭയിൽ പ്രശ്നം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം.

സഭയ്ക്ക് പുറത്തും പ്രതിഷേധ സമരങ്ങൾ ഉണ്ടാകും. ഇന്നലെ ജില്ലാകേന്ദ്രങ്ങളിൽ കോൺഗ്രസ് സമരം നടത്തിയിരുന്നു. വരും ദിവസങ്ങളിൽ യു.ഡി.എഫ്. നേതൃത്വത്തിലും സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

മന്ത്രി രാജിവയ്‌ക്കേണ്ടെന്ന തീരുമാനം സി.പി.എം എടുത്തിട്ടുള്ളതിനാൽ വി.ശിവൻകുട്ടി ഉടനടി സ്ഥാനമൊഴിയുമെന്ന് യു.ഡി.എഫ്. കരുതുന്നില്ല. എന്നാൽ, മന്ത്രി ക്രിമിനൽക്കേസിലെ പ്രതിയായി നിൽക്കുന്നത് പരമാവധി ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടുകയാണ് പ്രതിപക്ഷലക്ഷ്യം. അതേസമയം, വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഐ എൻ എലിലെ പോരും കരിവന്നൂർ ബാങ്ക് തട്ടിപ്പും യോ​ഗത്തിൽ ചർച്ചയാകും.