നിയമസഭാ കൈയ്യാങ്കളിക്കേസ്; ഇപി ജയരാജനും വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി

നിയമസഭാ കൈയ്യാങ്കളിക്കേസിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും മന്ത്രി വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരായത്. നിയമസഭ കൈയ്യാങ്കളി കേസും തുടരന്വേഷണ റിപ്പോർട്ടുമാണ് കോടതി പരിഗണിക്കുന്നത്.

കേസിന്റെ വിചാരണ തീയതി ഡിസംബർ 1 ന് തീരുമാനിക്കും. കേസിൽ തുടരന്വേഷണം എന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കുകയും തുടരന്വേഷണം നടത്തി വരികയുമാണ്. വി ശിവൻകുട്ടി, കെടി ജലീൽ, ഇപി ജയരാജൻ തുടങ്ങിയവർ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുൻ എംഎൽഎമാരായ ഇഎസ് ബിജിമോൾ, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

2015 മാർച്ച് 13ന് മുൻ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് നിയമസഭയിൽ കയ്യാങ്കളിയിലേക്ക് നയിച്ചത്. ബാർ കോഴ അഴിമതിയിൽ കെഎം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഘർഷത്തിനിടെ നിയമസഭയിലുണ്ടാക്കിയ നഷ്ടം ചൂണ്ടിക്കാണിച്ചാണ് പൊലീസ് കേസെടുത്തിരുന്നത്.