നിയമസഭാ കൈയാങ്കളി കേസ് ; വിചാരണ ഡിസംബര്‍ 22-ലേയ്ക്ക് മാറ്റി

നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇന്ന് നടത്താനിരുന്ന വിചാരണ ഡിസംബര്‍ 22ലേയ്ക്ക് മാറ്റി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിയത്.

മന്ത്രി വി.ശിവന്‍കുട്ടി അടക്കുള്ള 6 പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി, ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേ സമയം ഇവര്‍ വിചാരണയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.

2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കള്‍ വിചാരണ നേരിടാന്‍ പോകുന്നത. 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തളളിയിരുന്നു.