നിയമസഭ കൈയാങ്കളി കേസ്; തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും

നിയമസഭ കൈയാങ്കളി കേസ് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കയ്യാങ്കളി കേസിലെ പ്രതികൾ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറുപേരും കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നും. എന്നാൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവുള്ളതിനാൽ ഹർജി അപ്രസക്തമാകും. വിടുതൽ ഹർജിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തടസ ഹർജി നൽകുവാനും സാധ്യത ഉണ്ട്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നാണ് സൂചന.

മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് കേസിൽ സർക്കാരിന്റെ ഹർജി തളളിയ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്.