എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവിന്റെ കൊലപാതക കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമിസംഘത്തിന് റെൻ്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നുമാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രിയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടി കൊന്നത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം അഞ്ചു പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാനനെ ഒരു സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തി.

രജ്ഞിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ ആംബുലന്‍സിലാണ് എത്തിയതെന്നാണ് പൊലീസിന്റെ സംശയം. എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സ് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ മുതല്‍ നഗരപരിധിയില്‍ ഈ ആംബുലന്‍സ് കറങ്ങുന്നുണ്ടായിരുന്നു. സംശയത്തെ തുടര്‍ന്നാണ് ആംബുലന്‍സ് കസ്റ്റഡിയില്‍ എടുത്തത്. എന്നാൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ മരണം അറിഞ്ഞ് വന്നവരാണെന്നായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നവരുടെ പ്രതികരണം.

Read more

അതേസമയം ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്റാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.