ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം; സിന്ധു സൂര്യകുമാറിന് വാട്‌സാപ്പിലൂടെ നോട്ടീസ് കൈമാറി; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടപടി കടുപ്പിച്ച് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് കൈമാറി പൊലീസ്. ആശുപത്രിയില്‍ കഴിയുന്ന സിന്ധു സൂര്യകുമാറിന് വാട്‌സാപ്പിലൂടെയാണ് ഇന്നലെ നോട്ടീസ് കൈമാറിയത്. ഇന്നു രാവിലെ കോഴിക്കോട് വെള്ളയില്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്നതിനാല്‍ അവര്‍ ഇന്നു ഹാജരാകാനിടയില്ല. പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മിച്ചുവെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്. ഇക്കാര്യം ഇന്നു അടിയന്തര പ്രമേയ അവതരണ ചര്‍ച്ചയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ബി.സി.സി റെയ്ഡില്‍ മുഖ്യമന്ത്രി കാണിച്ച ആശങ്കയാണ് ഏഷ്യാനെറ്റ് റെയ്ഡില്‍ പ്രതിപക്ഷം കാണിക്കുന്നതെന്ന് പിസി വിഷ്ണു നാഥ് എംഎല്‍എ പറഞ്ഞു. മോദി ഭരണകൂടവും പിണറായിയുടെ ഭരണകൂടവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ വിശ്രമിക്കുന്ന ഏഷ്യാനെറ്റ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനോട് ഇന്ന് കോഴിക്കോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. ആ ചുമതല എസ്.എഫ്.ഐക്കാര്‍ക്കാണ് നല്‍കിയത്. എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പിന്റെ ചുമതല നല്‍കിയിട്ടുണ്ടോ. എസ്.എഫ്.ഐ ഗൂണ്ടാപ്പടയല്ലേ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകര്‍ത്തത്. എസ്.എഫ്.ഐ ഗൂണ്ടായിസം കാണിച്ചാല്‍ എത്ര ഭീഷണി ഉണ്ടായാലും എസ്.എഫ്.ഐ ഗൂണ്ടായിസം കാണിച്ചെന്ന് പറയുമെന്ന് വിഷ്ണുനാഥ് വ്യക്തമാക്കി.