എസ്.എഫ്‌.ഐയുടേത് പ്രതിഷേധമല്ല, ഗുണ്ടായിസം; കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിച്ചതിന് എതിരെ കെ.യു.ഡബ്‌ള്യു.ജെ

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്ത എസ് എഫ് ഐ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിച്ചു.

വാര്‍ത്തകളോട് വിയോജിപ്പോ എതിര്‍പ്പോ വരുന്ന ഘട്ടങ്ങളില്‍ മുമ്പും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്‍കുന്ന ഒരു നാടിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലിത്.
കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെയുഡബ്‌ള്യുജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവര്‍ത്തനം തടസപെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അഞ്ചു വകുപ്പുകള്‍ ചുമത്തി. ഐപിസി 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്.

അന്യായമായ കൂട്ടം ചേരല്‍, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പടുത്തിയെന്നും പ്രഥമവിവര റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ ന്യായവിരുദ്ധമായി സംഘം ചേര്‍ന്നു, മുദ്യാവാക്യം വിളിച്ച് ഓഫീസിനുളളില്‍ യോഗം സംഘടിപ്പിച്ചു. കണ്ടാല്‍ അറിയാവുന്ന മുപ്പതോളം എസ് എഫ് ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.