ഏഷ്യാനെറ്റ് ന്യൂസും റോയ് മാത്യുവും ഖേദം പ്രകടിപ്പിച്ചു; സഹിന്‍ വിവാദത്തില്‍ ട്വന്റിഫോറിനെ മാത്രമെടുത്ത് ചര്‍ച്ചയാക്കി വിനു വി ജോണ്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രൈം ടൈം ചര്‍ച്ചയ്ക്കിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞിട്ടും ട്വന്റി ഫോര്‍ ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ ഇതിനെതിരെ പരസ്യ പ്രതികരണം നടത്തിയിരുന്നു. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെയും ശ്രീകണ്ഠന്‍ നായര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കിടെ വിനു വി ജോണ്‍ തന്നെ ഇക്കാര്യം തിരുത്തുകയും ചെയ്തിരുന്നു. അതിനിടെ 24ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി പുറത്തുവിട്ട ശബരിമല ചെമ്പു തിട്ടൂരം മാത്രമെടുത്ത് വിനു വി ജോണ്‍ ചര്‍ച്ച ചെയ്തതു ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ 24 ന്യൂസ് റിപ്പോര്‍ട്ടറായ സഹിന്‍ ആന്റണിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമര്‍ശം ഉണ്ടായതില്‍ വിനു വി ജോണ്‍ ഖേദം പ്രകടിപ്പിച്ചായിരുന്നു ചര്‍ച്ച ആരംഭിച്ചത്. ശനിയാഴ്ചത്തെ ന്യൂസ് അവര്‍ ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിനുവിന്റെ ഖേദപ്രകടനം. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം സഹിന്‍ ആന്റണിയും ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ സഹിന്‍ ആന്റണിയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപകരമായ പരാമര്‍ശം റോയ് മാത്യു നടത്തിയിരുന്നു.

എന്നാല്‍ ഇത് എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായമോ അല്ലെന്നും പരാമര്‍ശം നടത്തിയപ്പോള്‍ അതിഥിയെ തിരുത്തിയിരുന്നെന്നുമാണ് വിനു വി. ജോണ്‍ പറഞ്ഞത്. എങ്കിലും ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നെന്നുമായിരുന്നു വിനു വി. ജോണ്‍ പറഞ്ഞത്. ‘ഇന്നലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമര്‍ശങ്ങള്‍ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല. ഈ അഭിപ്രായം നടത്തിയപ്പോള്‍ തന്നെ അവതാരകന്‍ എന്ന നിലയില്‍ അങ്ങനെ പറയരുതെന്ന് ഞാന്‍ തിരുത്തിയിരുന്നു. എങ്കിലും ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു.’ എന്നായിരുന്നു വിനുവിന്റെ ഖേദപ്രകടനം.

നേരത്തെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തിയിരുന്നു. പരാമര്‍ശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നുമായിരുന്നു റോയ് മാത്യു പറഞ്ഞത്. അതേസമയം സംഭവത്തില്‍ റോയ് മാത്യുവിനെതിരെയും വിനു വി. ജോണിനെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സഹിന്‍ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.