പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് മരണം; ആശയുടെ പോസ്റ്റ്‍മോർട്ടം വിദഗ്ധ സർജന്മാരുടെ സംഘം നടത്തും, കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് കളക്ടർ

ആലപ്പുഴയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയെ തുടർന്ന് മരിച്ച ആശയുടെ പോസ്റ്റ്മോർട്ടം വിദഗ്ധ സർജന്മാരുടെ സംഘം നടത്തും. പോസ്റ്റ്‍മോർട്ടം വീഡിയോയിൽ ചിത്രീകരിക്കും. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച ജില്ലാ കളക്ടർ ജോൺ വി സാമുവേൽ ഒരു ഫോറൻസിക് സർജനും രണ്ട് പൊലീസ് സർജൻമാരും അടങ്ങുന്ന വിദഗ്ധ സംഘത്തെ പോസ്റ്റ്മോർട്ടത്തിന് നിയോഗിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. രാവിലെ തുടങ്ങേണ്ടിയിരുന്ന പോസ്റ്റുമോർട്ടം വിദഗ്ധരായ സർജന്മാർ പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുബത്തിന്റെ ആവശ്യത്തെ തുടർന്ന് വൈകുകയായിരുന്നു. തുടർന്ന് ഉച്ചയോടെ സഹോദരൻ അരുണും മറ്റു ബന്ധുക്കളും ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി പരാതി നൽകി. പിന്നാലെയാണ് കളക്ടർ ഉത്തരവിട്ടത്.

അതേസമയം മരിച്ച ആശാ ശരത്തിന്റെ വീട്ടിൽ ജി സുധാകരൻ എത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് അവരെ ആശ്വസിപ്പിച്ചെന്ന് സുധാകരൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യം ഇല്ലാതെ ഇൻക്വസ്റ്റ് തയ്യാറാക്കിയതായും, മരണത്തിൽ സംശയമുള്ളതായും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടതായി ജി സുധാകരൻ പറഞ്ഞു.

സ്വകാര്യ മെഡിക്കൽ സ്‌റ്റോറിൽ ഫാർമസിസ്റ്റായ ആശ ശരത്ത് ഇന്നലെ വൈകിട്ടാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവം നിർത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയ്ക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ആശ ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ വെച്ച് ആശയ്ക്ക് ഹൃദയാഘാതം ഉൾപ്പെടെയുണ്ടായി എന്നാണ് റിപ്പോർട്ട്. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. വിദേശത്ത് ജോലിചെയ്യുന്ന ആശയുടെ ഭർത്താവ് ശരത്ത് നാളെ നാട്ടിലെത്തും. ഏഴും നാലും വയസുള്ള രണ്ട് കുട്ടികളുണ്ട്.