യൂത്ത് കോൺഗ്രസ്‌കാർ ഖദർ ധരിക്കുന്നത് കുറവാണെന്ന് പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിന് മറുപടിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കാലാനുസൃതമായ മാറ്റം രാഷ്ട്രീയത്തിലും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും വസ്ത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് അബിൻ വർക്കിയുടെ പ്രതികരണം. താൻ ഖദർ ധരിക്കുന്നയാളാണ് എന്നാൽ ഖദർ മാത്രം ധരിക്കുന്ന ആളല്ലെന്നും ഖദർ ഐഡൻറിറ്റിയോട് വിയോജിപ്പില്ലെന്നും അബിൻ വർക്കി പറഞ്ഞു. ഇപ്പോൾ വർഷം 2025 ആണ്. ഗാന്ധിജിയെ പോലെ അൽപ വസ്ത്രധാരിയായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന്റെ സാഹചര്യമോ അംഗീകാരമോ ഇന്നില്ല. രാഹുൽ ഗാന്ധി പോലും ടീഷർട്ട് സ്ഥിരമായി ധരിക്കുന്ന രാഷ്ട്രീയക്കാരനാണ്.
ഖദർ മാത്രം ധരിക്കണമെന്ന് മാറ്റത്തിന്റെ മാറ്റൊലികൾ കേൾക്കാത്തവരുടെ അഭിപ്രായമെന്നും അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചു. ഖദർ മുണ്ടും ഷർട്ടും ധരിച്ച് പുറത്തിറങ്ങണമെങ്കിൽ വസ്ത്രത്തിന്റെ വിലയേക്കാൾ കൂടുതൽ ചെലവാണ്. ഖദറും ഖാദി ബോർഡും കാലാനുസൃതമായ മാറ്റത്തിന് വിധേയമാകണം. ഞാൻ ഒന്നോ രണ്ടോ ദിവസം ഖദറും ബാക്കി ദിവസങ്ങളിൽ കളർ വസ്ത്രങ്ങളും ടീഷർട്ടും ജീൻസും ധരിക്കും. കാലം മാറുമ്പോൾ കോലവും മാറാൻ ഉള്ളതെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.