'പ്രഹസനം' എന്ന് പറഞ്ഞത് പരസ്യത്തിലൂടെ ചിരിപ്പിച്ച ആളെന്ന നിലയ്ക്ക്; അറ്റ്‌ലസ് രാമചന്ദ്രനെ അധിക്ഷേപിച്ചിട്ടില്ലെന്ന് അഡ്വ. ജയശങ്കര്‍

അറ്റ്ലസ് രാമചന്ദ്രനെ അധിക്ഷേപിച്ചിട്ടില്ലെന്ന് അഡ്വ. ജയശങ്കര്‍. ആദരാജ്ഞലി അര്‍പ്പിച്ചെഴുതിയ കുറിപ്പില്‍ ‘പ്രഹസനം’ എന്നെഴുതിയത് സ്വന്തം പരസ്യത്തിലൂടെ ചിരിപ്പിച്ച ആളെന്ന നിലക്കാണെന്ന് ജയശങ്കര്‍ വിശദീകരിച്ചു. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായിട്ടും ആവര്‍ത്തിക്കും. എന്നാല്‍ അറ്റ്ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ സംഭവിച്ചത് മറിച്ചാണെന്നും ജയശങ്കര്‍ പറയുന്നു.

ഇന്ത്യാ വിഷനില്‍ വാരാന്തപ്പതിപ്പ് കോളം എഴുതുന്ന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണെന്നും അഡ്വ. ജയശങ്കര്‍ വ്യക്തമാക്കി

പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലെ അവസാന വാചകം. പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം.

ജയശങ്കറിന്റെ വിവാദ പരാമര്‍ശം ഇങ്ങനെ

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകര്‍ന്നു, ജയില്‍ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’