എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് ഉടന്‍? തുടര്‍നടപടിക്ക് സ്പീക്കറോട് അനുമതി തേടി

യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും. എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി .ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവര്‍ഷം തടവുശിക്ഷ വരെ എല്‍ദോസിന് ലഭിക്കാം.

അതേസമയം, തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

പരാതിക്കാരിയുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് എല്‍ദോസിനെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയത്. എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എംഎല്‍എ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും യുവതി മൊഴി നല്‍കി.

ബലാത്സംഗ കുറ്റം ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ”വിഷയത്തില്‍ എല്‍ദോസിനോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോയെന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റ് കാര്യങ്ങളും പരിശോധിക്കും. എല്‍ദോസിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല.” വിഡി സതീശന്‍ പറഞ്ഞു.