അരൂരില്‍ വികസന പിന്നോക്കാവസ്ഥ മുഖ്യ ചര്‍ച്ചാ വിഷയം

ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം വികസനം തന്നെയാണ്. കൊച്ചി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ചെറുതും വലുതുമായ നിരവധി വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന അരൂര്‍ പക്ഷെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്നു എന്നതാണ് മുഖ്യ ചര്‍ച്ചാ വിഷയമാകുന്നത്. ദേശീയ പാത കടന്നു പോകുന്നുണ്ട് എന്നതൊഴിച്ചാല്‍ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഈ മണ്ഡലത്തില്‍ പരിമിതമാണ്. യു ഡി എഫ് ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജനങ്ങളെ സമീപിക്കുന്നത്. കാരണം, കഴിഞ്ഞ മൂന്ന് തവണയും അരൂര്‍കാര്‍ അസംബ്ലിയിലെത്തിച്ചത് സി പി ഐ എമ്മുകാരനായ എ. എം ആരിഫിനെയാണ്.

എന്നാല്‍ എം എല്‍ എ എന്ന നിലയില്‍ മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളെ ഫലപ്രദമായി സമീപിക്കുന്നതില്‍ അദ്ദേഹം ഒരു പരാജയമായിരുന്നെന്ന് യു ഡി എഫ് ആരോപിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂരിന്റെ എം എല്‍ എ കൂടിയായ ആരിഫ് ഇവിടെ 648 വോട്ടിന് പിന്നില്‍ പോകാനുണ്ടായ കാരണവും ഇതാണെന്നാണ് അവരുടെ വാദം.

അരൂര്‍, അരൂക്കുറ്റി, എഴുപുന്ന, ചേന്നംപള്ളിപുറം, തൈക്കാട്ടുശേരി, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പാണാവള്ളി, പെരുമ്പളം എന്നീ പത്തു പഞ്ചായത്തുകള്‍ ഈ മണ്ഡലത്തില്‍ വരുമ്പോള്‍ ഇതില്‍ ഏഴിന്റെയും നിയന്ത്രണം ഇടതു മുന്നണിക്കാണ്. മണ്ഡലത്തിന്റെ മൂന്ന് വശത്തും കായലാണെങ്കിലും കുടിവെള്ള പ്രശ്‌നം വളരെ രൂക്ഷമാണ് ഇതില്‍ മിക്ക പഞ്ചായത്തുകളിലും. ഇടതു എം എല്‍ എ ആയിട്ടും ഏഴു പഞ്ചായത്തുകള്‍ എല്‍ ഡി എഫ് ഭരണത്തിലായിട്ടും എന്തുകൊണ്ട് ഇതെന്ന ചോദ്യമാണ് യു ഡി എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. കൊച്ചിയുടെ ഡൌണ്‍ ടൌണ്‍ എന്ന രീതിയില്‍ അരൂരിന്റെ വികസന സാദ്ധ്യതകള്‍ അനന്തമാണ്. എന്നാല്‍ ഇത് സമര്‍ത്ഥമായി നടപ്പാക്കുന്നതില്‍ വലിയ പാകപ്പിഴകള്‍ വന്നതാണ് അരൂരിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

മത്സ്യബന്ധനവും സംസ്‌കരണവുമുള്‍പ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഈ മണ്ഡലത്തിന്റെ അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ മല്‍സ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് വ്യവസായ ടൗണ്‍ഷിപ്പ് പോലുള്ള പദ്ധതികള്‍ ഒന്നും ഇവിടെ നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് യു ഡി എഫ് കുറ്റപ്പെടുത്തുമ്പോള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടപ്പാക്കി എന്ന അവകാശ വാദവുമായാണ് എല്‍ ഡി എഫ് ഇതിനെ നേരിടുന്നത്.

അരൂരിന്റെ മറ്റൊരു അടിസ്ഥാന വിഷയം യാത്ര സൗകര്യമാണ്. ദേശീയ പാത കടന്നുപോകുന്നുണ്ടെങ്കിലും പല പഞ്ചായത്തുകളിലെയും റോഡുകളും യാത്രാസൗകര്യങ്ങളും ഇന്നും മോശം സ്ഥിതിയിലാണ്. കൊച്ചി പോലെ ഒരു വലിയ നഗരം തൊട്ടു തന്നെയുണ്ടെങ്കിലും ഇവിടത്തുകാര്‍ക്ക് നഗരം അപ്രാപ്യമാണ്. എന്തിന്, അരൂര്‍ ജംക്ഷന്‍ പോലും യാത്രാബാഹുല്യത്തിന് അനുസരിച്ച് മാറിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ജനങ്ങള്‍ ഈ വിഷയം വ്യക്തമായി മനസിലാക്കിയിരിക്കുന്നുവെന്നാണ് യു ഡി എഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയും പറയുന്നത്. അതുകൊണ്ട് തന്നെ വികസനമാണ് അരൂരില്‍ യു ഡി എഫിന്റെ തുറുപ്പ് ചീട്ട്. ഈ വിഷയം വരുമ്പോള്‍ എല്‍ ഡി എഫ് പ്രതിരോധത്തിലാകുന്നത് എം എല്‍ എയുടെ പ്രവര്‍ത്തന പരാജയം മൂലമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 648 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ പതിന്മടങ്ങാകുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ് ക്യാമ്പ്.