"നീ ഒന്ന് ശ്രദ്ധിക്കണം, കത്തിലെ ഭാഷ മലബാര്‍ സ്‌റ്റൈലിലാണ്": വധഭീഷണിയോട് പ്രതികരിച്ച് തിരുവഞ്ചൂരിന്റെ മകന്‍

തിരുവഞ്ചൂർ രാധാകൃഷ്ണനെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വന്ന ഊമക്കത്തിനോട് പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. ടി.പി ചന്ദ്രശേഖരനെ പോലെ തങ്ങള്‍ക്കും മരണഭയമില്ലെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ന് ഉച്ചക്ക് 12 മണിയോടെ അച്ഛന്‍ എന്നെ വിളിച്ചു. തിരുവനന്തപുരം വന്ന് തിരിച്ചു കോട്ടയത്തേക്ക് പോകും മുമ്പ് പതിവുള്ളതാണ്. നിയമസഭ കമ്മിറ്റിക്ക് വന്ന അച്ഛന്‍ തിരിച്ചു പോകുകയാണ് എന്ന് പറയാന്‍ ആണ് വിളിക്കുന്നത് എന്നാണ് കരുതിയത്.

എന്നാല്‍ ഫോണിലൂടെ എന്നോട് പറഞ്ഞു “മോനേ നമുക്ക് ഒരു ഭീഷണി കത്ത് വന്നിട്ടുണ്ട്. പേടിക്കാന്‍ ഒന്നും ഇല്ല. എങ്കിലും നീ ഒന്ന് ശ്രദ്ധിക്കണം. കാരണം കത്തിലെ ഭാഷ മലബാര്‍ സ്‌റ്റൈലിലാണ്.” കൂടാതെ കത്തിന്റെ ഉള്ളടക്കം കൂടി അച്ഛന്‍ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് തോന്നി അത് TP കേസ് പ്രതികളില്‍ ആരെങ്കിലും ആയിരിക്കും എന്ന്.

കത്ത് എഴുതിയത് ആരായാലും അവര്‍ ഈ കുറിപ്പ് വായിക്കുമെങ്കില്‍ അവരോടായി എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. അഞ്ചു പതിറ്റാണ്ടിലേറെയായി അച്ഛന്‍ പൊതുപ്രവര്‍ത്തനരംഗത്ത് നിന്ന് പ്രവര്‍ത്തിക്കുന്നു. അന്നും ഇന്നും എന്നും അച്ഛന് ലഭിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായും ആത്മാര്‍ത്ഥതായോടെയും മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്തില്ലെങ്കില്‍ തനിക്ക് ആ ചുമതല നല്‍കിയ പാര്‍ട്ടിയേയും ജനങ്ങളെയും വഞ്ചിക്കുന്നതിനു തുല്യമാണ്.

ഇത്തരം ഭീഷണി കത്തുകള്‍ TP ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങള്‍ക്കും മരണഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ലല്ലോ. ഇനിയും അച്ഛന്‍ morally & legally സത്യസന്ധമായ നിലപാട് സ്വീകരിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു കുടുംബം എന്ന നിലയില്‍ ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടാകും.