അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തി; കണ്ണൂരില്‍ പ്രവേശന വിലക്ക്‌

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് എതിരെ കാപ്പ ചുമത്തി പൊലീസ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡി.ഐ.ജി രാഹുല്‍ ആര്‍ നായരാണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണറുടെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി.

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി കാപ്പ ചുമത്താന്‍ ചുമത്താന്‍ കമ്മീഷ്ണര്‍ ശിപാര്‍ശ നല്‍കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് കാപ്പ ചുമത്താന്‍ ശിപാര്‍ശ നല്‍കിയത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യത്തിലുള്ള അര്‍ജുന്‍ നിലവില്‍ എറണാകുളത്താണ്.

ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി. ചാലാട് കേന്ദ്രീകരിച്ചാണ് ഇയാള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജുനും സംഘവും ചെയ്തിരുന്നത്.

കരിപ്പൂരില്‍ ഒരു ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി.