കുങ്കിവലയം ഭേദിക്കാനാകാതെ അരിക്കൊമ്പന്‍, ദൗത്യം നിര്‍ണായക ഘട്ടത്തില്‍; ഇടുക്കി ജില്ലയില്‍ തുറന്നുവിടില്ല, കൊണ്ടുപോകുന്നത് ചിത്രീകരിക്കരുത്

ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കാലുകള്‍ വടംകൊണ്ട് ബന്ധിച്ചു. ശേഷം ആനയുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ടു മൂടി. ലോറിയില്‍ കയറ്റുന്നതിനു മുന്നോടിയായിട്ടാണ് കാലുകള്‍ ബന്ധിക്കുകയും കണ്ണുകള്‍ മൂടുകയും ചെയ്തത്. നാല് കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നിട്ടുണ്ട്.

അതേസമയം, അരിക്കൊമ്പനെ ഇടുക്കി ജില്ലയില്‍ തുറന്നുവിടില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഉള്‍വനമുള്ള മേഖലയിലാകും തുറന്നുവിടുക. അരിക്കൊമ്പനെ കൊണ്ടുപോകുന്നത് ചിത്രീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം. അറിയാനും അറിയിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടി വെച്ചത്. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് 12.43നുമാണ് നല്‍കിയത്. എന്നിട്ടും ആന മയങ്ങിതുടങ്ങാത്തതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവെച്ചു.

അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തു നിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവെച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തെത്തിയത്.