അരിക്കൊമ്പന് പൂജകളോടെ സ്വീകരണം, ഉള്‍വനത്തില്‍ തുറന്നുവിട്ടു; നിരീക്ഷിക്കാന്‍ ഇനി ജിപിഎസ് കോളര്‍

ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍ വനത്തില്‍ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് തുറന്നു വിട്ടത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഘം പെരിയാര്‍ സങ്കേതത്തില്‍ എത്തിയത്.

കനത്ത മഴ മൂലം വനത്തിനുള്ളില്‍ കൂടെയുള്ള യാത്ര ദുഷ്‌കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങള്‍ ജിപിഎസ് കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്‌നല്‍ വഴി നിരീക്ഷിക്കാനാകും.

ഇതിനുള്ള ക്രമീകരണങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാര്‍ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉള്‍വനത്തില്‍ ആയതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ല എന്നാണ് കണക്ക് കൂട്ടല്‍.

പൂജ ചെയ്താണ് മന്നാന്‍ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജ എന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പേടി സ്വപ്നമായിരുന്നു അരിക്കൊമ്പന്‍.

അരി തിന്നാനായി വീടുപൊളിക്കുന്ന കാട്ടുകൊമ്പന്‍ 12 പേരെ കൊന്നിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പിന്റെ കണക്കില്‍ ഇത് ഏഴാണ്. 35 വയസ്സോളമുള്ള അരിക്കൊമ്പന്‍ മേഖലയില്‍ അക്രമം തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ടിലേറെയായി.