അരിക്കൊമ്പന്‍ ദൗത്യം വിജയം; റേഡിയോ കോളര്‍ ഘടിപ്പിച്ചു; മാറ്റുന്നത് പെരിയാര്‍ വനമേഖലയിലേക്ക്; കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ

ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയം. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി റേഡിയോ കോളര്‍ ഘടിപ്പിച്ചു.  കുമളിയിലെ ഉള്‍വനത്തിലേക്കാണ് കൊമ്പനെ മാറ്റുന്നത്.

പെരിയാര്‍ സീനിയറോട വനമേഖലയിലാണ് ആനയെ തുറന്നുവിടുന്നത്. ജനവാസമേഖലയില്‍നിന്ന് 21 കി.മീ അകലെയാണ് ഈ പ്രദേശം. ഇതിന്‍റെ പശ്ചാത്തലത്തില്‍ കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു. അരിക്കൊമ്പനെ കൊണ്ടുപോകുന്നത് ചിത്രീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടി വെച്ചത്. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് 12.43നുമാണ് നല്‍കിയത്. എന്നിട്ടും ആന മയങ്ങിതുടങ്ങാത്തതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവെച്ചു.

അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തു നിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവെച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തെത്തിയത്.