ശാഖയില്‍ സ്വരാജ് പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍; ജീവിതകാലത്തിനിടയില്‍ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോകേണ്ട ഗതികേട് വന്നിട്ടില്ലെന്ന് മറുപടി, വീഡിയോ

സിപിഐഎം നേതാവും എംഎല്‍എയുമായ എം.സ്വരാജ് മലപ്പുറം നിലമ്പൂരില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ആരോപണം. ശാഖയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ സ്വരാജ് പങ്കെടുത്തെന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. മനോരമ ന്യൂസിലെ സംവാദ പരിപാടിയായ കൗണ്ടർ പോയിന്റിലായിരുന്നു സന്ദീപിൻറെ പരാമർശം. ജീവിതത്തിലൊരിക്കലും ഈ ചാണകക്കുഴിയുടെ സമീപത്ത് പോലും പോയിട്ടില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി. സന്ദീപ് വാര്യരുടെ ആക്ഷേപത്തിന് സ്വരാജ് നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.

ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയിൽ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാർട്ടി പ്രവർത്തകൻ സന്ദേശം അയച്ചതായി സന്ദീപ് ചർച്ചയിൽ വാദിച്ചു. എന്നാൽ തന്റെ മണ്ഡലത്തിൽ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടി പോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയിൽ വീഴില്ലെന്നും സ്വരാജ് തിരിച്ചടിച്ചു.

എം സ്വരാജിന്റെ പ്രതികരണം.

എന്റെ നാട്ടില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ഒരു ശാഖയില്‍ ഞാന്‍ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ ആരോ മെസേജ് അയച്ചെന്ന്. മര്യാദ വേണ്ടേ ഒരു കാര്യം പറയുമ്പോള്‍. ഞാന്‍ നിങ്ങളെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപം പറയുന്നുണ്ടെങ്കില്‍ എനിക്കത് പൂര്‍ണ ബോധ്യം വേണ്ടേ. ഉപ്പുകുളം എന്ന നാടേ ഇല്ല എന്റെ നാട്ടില്‍. ഏത് കുളമായാലും ഉപ്പായാലും വേണ്ടില്ല. എന്റെ ജീവിതകാലത്തിനിടയില്‍ ഈ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോകേണ്ട ഗതികേട് വന്നിട്ടില്ല. അങ്ങനെയൊന്നുണ്ടായിട്ടുമില്ല.