പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാര്‍ക്ക് ഇ.ഡിയുടെ നോട്ടീസ്, അനിത പുല്ലയിലിന് എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മുന്നോട്ട്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി കേസിലെ പരാതിക്കാര്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചു. പരാതിക്കാരനായ യാക്കൂബിനാണ് നോട്ടീസ് അയച്ചത്. രേഖകളുമായി മൊഴി നല്‍കാന്‍ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, ഇന്ന് ഹാജരാകാന്‍ കഴിയില്ല എന്ന് പരാതിക്കാരന്‍ ഇഡിയെ അറിയിച്ചു.കേസില്‍ ഇഡിയുടെ ഇടപെടലിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. അതേ സമയം, ഇഡിയുടെ കത്തിന് ക്രൈംബ്രാഞ്ച് മറുപടി നല്‍കിയിട്ടില്ല. ഒരു മാസം കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ കൈമാറുകയും ചെയ്തിട്ടില്ല.

മോന്‍സൺ മാവുങ്കലിന് എതിരെയുള്ള പോക്‌സോ കേസില്‍ പരാതി നല്‍കിയ യുവതിയുടെ പേര് ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ പ്രവാസി മലയാളിയായ അനിതാ പുല്ലയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് അനിതയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്ത് വിട്ടെന്നും ആക്ഷേപമുണ്ട്.

ഐപിസി 228എ പ്രകാരമാണ് അനിത പുല്ലയിലിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ അനിതയുടെ മൊഴിയെടുക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മോന്‍സന്‍ മാവുങ്കലിന് പരിചയപ്പെടുത്തിയതടക്കമുള്ള കാര്യങ്ങളില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലാണ് അനിത.