ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തില്‍ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് നാളെ ജസ്റ്റിസ് മാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ച് പരിഗണിക്കും.

ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സികെ ശശിയാണ് ഹർജി സമർപ്പിച്ചത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ പറയുന്നു. നിലവിലുള്ള താൽക്കാലിക വിസിമാർക്ക് തുടരാനായി ചാൻസലർക്ക് പുതിയ വിജ്ഞാപനമിറക്കാമെന്ന സുപ്രീ കോടതി ഉത്തരവിന്റെ 20–ാം ഖണ്ഡികയിലുള്ളതാണു ഗവർണർ രാജേന്ദ്ര ആർലേക്കർ ആയുധമാക്കിയതെന്ന് ഹർജിയിൽ പറയുന്നു.

സാങ്കേതിക സർവകലാശാലാ നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വകുപ്പ് 11(10) എന്നിവയ്ക്കനുസൃതമായി വേണം ഈ വിജ്ഞാപനമെന്ന് ഇതേ ഖണ്ഡികയുടെ അവസാന ഭാഗത്തുണ്ടെന്നും ഇതു പാലിക്കപ്പെട്ട് ഇല്ല എന്നാണ് സർക്കാർ വാദം. ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വി.സിമാരായി 6 മാസത്തേക്കു കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.

Read more