ബസ് ചാര്‍ജ് വര്‍ദ്ധന, സമരം ഉണ്ടാകില്ലെന്ന് ആന്റണി രാജു

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് സ്വകാര്യ ബസ് സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഗതാതഗത മന്ത്രി ആന്റണി രാജു. സമരം ഇല്ലെന്നാണ് സംഘടനകള്‍ അറിയിച്ചത്. ബസ് ചാര്‍ജ് കൂട്ടുന്ന തീരുമാനം എടുക്കുന്നത് വിശദമായ പഠനത്തിനും ചര്‍ച്ചയ്ക്കും ശേഷമായിരിക്കും എന്ന് മന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ സംതൃപ്തരാണെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണം മാത്രമാണ്. ബസ് ചാര്‍ജ് വര്‍ദ്ധന ഉടനെ ചെയ്യാന്‍ കഴിയുന്നതല്ല. വ്യക്തമായ പഠനം നടത്തും.

അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ജീവനക്കാര്‍ക്കുള്ള ശമ്പളം വിതരണം ചെയ്യുന്നതില്‍ 30 കോടിയുടെ കുറവുണ്ടായിരുന്നു. ഈ തുക പാസാക്കാനുള്ള നടപടികള്‍ സ്വീകരിച്ചട്ടുണ്ട്. വകുപ്പിന്റെ ഉത്തരവ് ഇറങ്ങുന്നതോടെ വിതരണം തുടങ്ങും. കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ദ്ധിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നും, നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനാല്‍ സമരം തുടങ്ങുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപ ആക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നായിരുന്നു അറിയിച്ചത്.