സ്ത്രീവിരുദ്ധ പരാമര്‍ശം: സി.പി മാത്യുവിനെ പിന്തുണച്ച് മഹിള കോണ്‍ഗ്രസ്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി എന്ന് ആരോപണത്തില്‍ ഇടുക്കി ഡി.സി.സി അദ്ധ്യക്ഷന്‍ സി.പി മാത്യുവിന് പിന്തുണയുമായി മഹിള കോണ്‍ഗ്രസ് രംഗത്ത്. സി.പി. മാത്യുവിന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് മഹിള കോണ്‍ഗ്രസ് ആരോപിച്ചു. ഡി.സി.സി. പ്രസിഡന്റിനെതിരെ നടത്തുന്ന രാഷ്ട്രീയ നാടകത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഇന്ദു സുധാകരന്‍ പറഞ്ഞു.

സി.പി.എമ്മില്‍നിന്ന് ലഭിക്കുന്ന സുഖം ഭരണ സുഖമെന്നാണ് ഉദ്ദേശിച്ചത്. സി.പി.മാത്യുവിന്റെ പരാമര്‍ശങ്ങളെ വളച്ചൊടിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് എല്‍.ഡി.എഫിലേക്ക് ചേക്കേറിയവര്‍ക്ക് ജനാധിപത്യ സമരങ്ങളെ ഇനിയും നേരിടേണ്ടതായി വരും.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ കഠിന പ്രയത്‌നം നടത്തിയാണ് രാജി ചന്ദ്രനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫ് ടിക്കറ്റില്‍ വിജയിപ്പിച്ചത്. എന്നാല്‍ അധികാരത്തിന്റെ മത്ത് തലക്ക് പിടിച്ച് അവര്‍ കൂറുമാറിയത് മാന്യത ഇല്ലാത്ത പ്രവര്‍ത്തിയാണെന്ന് മഹിള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മഹിള കോണ്‍ഗ്രസ് നേതാക്കളായ ലീലാമ്മ ജോസ്, രാജേശ്വരി ഹരിഹരന്‍, നൈറ്റ്‌സി കുര്യാക്കോസ്, ഹാജറ സെയ്തുമുഹമ്മദ് എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് സി.പി മാത്യുവിനെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി സി.പി.എമ്മില്‍ ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമ്പോഴായിരുന്നു പരാമര്‍ശം. യു.ഡി.എഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്.

Read more

കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ടു കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയര്‍ത്തിയായിരുന്നു സി.പി മാത്യുവിന്റെ പ്രസംഗം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കുമെന്നും ഭീഷണി മുഴക്കി. സംഭവത്തിന് പിന്നാലെ മാത്യൂവിനെതിരെ സി.പി.എം ജില്ല നേതൃത്വവും രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു സി.പി മാത്യുവിന്റെ വിശദീകരണം.